അഹമ്മദിനുള്ള കുറിപ്പ് (#9889)

അവനാണ് നൃപനും, സര്‍വ്വജ്ഞനും, സര്‍വ്വവിജ്ഞനും! അതാ വിണ്ണിലെ രാപ്പാടി സനാതനവൃക്ഷത്തിന്‍റെ ചില്ലമേലിരുന്നു ഗാനാമൃതം തൂകുന്നു. പാവന മോഹനരാഗങ്ങളില്‍ സരളാത്മാക്കളോട് ദൈവസാമിപ്യം വിളിച്ചറിയിക്കുകയാണ് അത്. ദൈവികൈക്യത്തെ വിശ്വസിക്കുന്നവരെ ഉദാരരൂപന്‍റെ സാന്നിദ്ധ്യമാകുന്ന നീതിഗേഹത്തിലേക്ക് ക്ഷണിക്കുകയാണ്. വാഴ്ത്തപ്പെട്ടവനും നൃപനുമായ ദൈവം വെളിവാക്കിയ സന്ദേശം കഠിനമനസ്സുകളെ ഉദ്ബോധിപ്പിക്കുകയാണ്. അതുല്യസൗന്ദര്യത്തിന്‍റെയും പരിശുദ്ധിയുടേയും പീഠത്തിലേക്ക് സ്നിഗ്ദ്ധഹൃദയരെ വഴികാട്ടുകയാണ്.
സത്യമായും സന്ദേശവാഹകരുടെ ഗ്രന്ഥങ്ങളില്‍ മുന്നമേപറഞ്ഞ അപ്രതിമ സൗന്ദര്യം തന്നെ ഇത്. അവരിലൂടെയത്രേ വികല്പങ്ങളില്‍ നിന്നു സത്യം വിവേചിക്കപ്പെടുന്നതും ഓരോ കല്പനയുടേയും ജ്ഞാനാംശം സ്ഥാപിക്കപ്പെടുന്നതും. ദിവ്യഫലങ്ങള്‍കായ്ക്കുന്ന ജീവവൃക്ഷമാണ് സത്യമായും ദൈവം. അവന്‍ പ്രകീര്‍ത്തിതനും സുശക്തനും മഹാത്മനുമാണ്.
അഹമ്മദേ, സത്യമായും അവനാണ് ദൈവമെന്നും നൃപനും സംരക്ഷകനും അനുപമനും സര്‍വ്വശക്തനുമായ അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും ആരുടെ കല്പനകളെ നാമെല്ലാം അനുവര്‍ത്തിക്കുന്നുവോ, അലിയെന്നു പേരുള്ള ആ പരിശുദ്ധ ബാബാണ് ദൈവത്തിന്‍റെ ശരിയായപ്രേഷിതന്‍ എന്നും നിനക്കു സ്വയം സാക്ഷ്യമാവുക.
പറയൂ: ജനമേ, വാഴ്ത്തപ്പെട്ടവനും ജ്ഞാനിയുമായ അദ്ദേഹത്താല്‍ ബയാനില്‍ നിര്‍ദ്ദേശിക്കപ്പെട്ട ദൈവകല്‍പനകളെ അനുസരിക്കുവിന്‍. നീയറിയാതിരിക്കരുത്; സത്യമായും സന്ദേശവാഹകരുടെ രാജാവാണദ്ദേഹം. അദ്ദേഹത്തിന്‍റെ ഗ്രന്ഥമാണ് ഗ്രന്ഥമാതാവ്. 
രാപ്പാടി ഈ തുറുങ്കറയില്‍ വെച്ച് ദിവ്യ പ്രബോധനം ഇങ്ങനെ നിന്നോട് പാടുകയത്രേ. ഈ സുവ്യക്ത സന്ദേശം മാത്രമേ അതിനു പ്രകാശിപ്പിക്കാനുള്ളൂ. ഇഷ്ടമുള്ളവന്‍ ഈ ഉപദേശത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കട്ടെ. ഇഷ്ടമുള്ളവന്‍ അവന്‍റെ വിഭുവിന്‍റെ മാര്‍ഗ്ഗം തെരഞ്ഞെടുക്കുകയും ചെയ്യട്ടെ!
ജനമേ, ഈ വചനങ്ങളെ വിഗണിക്കുന്നുവെങ്കില്‍ എന്തു തെളിവാലാണ് നീ ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നത്? തെറ്റായവയുടെ സമന്വയസ്ഥാനമേ, ആ തെളിവിനെ അവതരിപ്പിച്ചാലും!
ഇല്ല, ആരുടെ കൈയിലാണോ എന്‍റെ ആത്മാവിരിക്കുന്നത്, അവന്‍ കാരണം അവര്‍ക്കത് ഒരിക്കലും സാധ്യമല്ല, പരസ്പരസഹായാര്‍ത്ഥം അവര്‍ സമ്മേളിച്ചാലും. അഹമ്മദേ, എന്‍റെ അസാന്നിദ്ധ്യത്തില്‍ എന്‍റെ ഔദാര്യങ്ങളെ മറക്കാതിരിക്കുക. നിന്‍റെ ദിനങ്ങളിലെ എന്‍റെ ദിനങ്ങളും ഈ ഏകാന്ത കാരാഗൃഹത്തിലെ എന്‍റെ കദനവും നിര്‍വ്വാസനവും ഓര്‍മ്മിക്കുക. ശത്രുഖഡ്ഗങ്ങളുടെ വര്‍ഷം നിന്‍റെണ്‍മേല്‍ ചൊരിഞ്ഞാലും സകലമാനഭൂവും ദ്യോവും നിനക്കെതിര്‍നിന്നാലും, നിന്‍റെ ഹൃദയം ചഞ്ചലിക്കാതിരിക്കത്തക്കവണ്ണം എന്നോടുള്ള സ്നേഹത്താല്‍ നീ സുസ്ഥിതനാവുക.
എന്‍റെ ശത്രുക്കള്‍ക്ക് ഒരഗ്നിജ്വാലയായി നീ നില്‍ക്കുക. എനിക്ക് പ്രിയപ്പെട്ടവര്‍ക്ക് ശാശ്വതമായ ജീവനദിയായിത്തീരുകയും എന്നെ സംശയിക്കുന്നവര്‍ക്ക് അങ്ങനെയാവാതിരിക്കുകയും ചെയ്യുക.
എന്‍റെ വഴിയില്‍ വെച്ച് പരപീഢനത്താലും, എന്‍റെ കാര്യത്തിനുഴറുമ്പോള്‍ നിന്ദനത്താലും മറി കടക്കപ്പെട്ടാല്‍, അതുമൂലം നീ വേവലാതിപ്പെടരുത്.
ദൈവത്തില്‍, നിന്‍റെ ദൈവത്തില്‍, നിന്‍റെ പിതാക്കള്‍ക്കു പ്രഭുവായവനില്‍ വിശ്വസിക്കുക. കാരണം, ജനം വിഭ്രാന്തിപഥത്തില്‍ അലയുകയത്രെ. ദൈവത്തെ സ്വന്തം കണ്ണാല്‍ കാണാനോ, അവന്‍റെ രാഗം സ്വന്തം കാതാല്‍ നുകരാനോ സാധിക്കാതെ വിലപിക്കയാണത്. ആ മട്ടില്‍ നമുക്ക് കാര്യം ദര്‍ശനീയമായിത്തീരുന്നു. നിനക്കും അത് സാക്ഷ്യപ്പെട്ടിരിക്കുന്നുവല്ലോ.
ആളുകളുടെ അന്ധവിശ്വാസങ്ങള്‍ അവര്‍ക്കും അവരുടെ ഹൃദയത്തിനുമിടയ്ക്കുള്ള ആവരണമായിത്തീര്‍ന്നിരിക്കുന്നു. വാഴ്ത്തപ്പെട്ടവനായ, മഹാത്മനായ ദൈവത്തിന്‍റെ വഴിയില്‍ നിന്ന് അവര്‍ അകറ്റപ്പെടുകയും ചെയ്തിരിക്കുന്നു.
ഈ രാമണീയകത്തില്‍ നിന്നകന്നിരിക്കുന്നവന്‍ സത്യമായും അതീതകാലത്തെ സന്ദേശവാഹകരില്‍ നിന്ന് അകന്നിരിക്കുന്നുവെന്നും, ദൈവത്തിന്‍റെ നേരെ അങ്ങേയറ്റം അഹംഭാവം വെച്ചു പുലര്‍ത്തിപ്പോന്നിരിക്കുന്നുവെന്നും നിനക്ക് സ്വയം ബോദ്ധ്യമാവുക.
അഹമ്മദേ, ഈ കുറിപ്പ് നന്നായി വായിക്കൂ! നിന്‍റെ ദിനങ്ങളില്‍ ഇത് ഉരുവിടുകയും ഇതില്‍ നിന്നകലാതിരിക്കുകയും ചെയ്യൂ. കാരണം, സത്യമായും ഇതുരുവിടുന്നവന് ദൈവം നൂറുരക്തസാക്ഷികള്‍ക്കുള്ള പ്രതിഫലവും രണ്ടുലോകങ്ങളിലെ സേവനവുമാണ് വിധിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങള്‍ നമ്മുടെ ഔദാര്യമെന്ന നിലയ്ക്കും നമ്മുടെ സന്നിധാന കാരുണ്യം എന്ന നിലയ്ക്കും നാം നിനക്കായി തന്നിരിക്കുന്നു. നന്ദിയുള്ളവരുടെ കൂടെയായിരിക്കണം നീ.
ഇക്കുറിപ്പ് ദുഃഖത്തിലോ ദുരിതത്തിലോ അകപ്പെട്ട ആര്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ വായിക്കുന്നുവോ, അവന്‍റെ ദുഃഖത്തെ ദൈവം ദൂരെയാക്കും. അവന്‍റെ ബുദ്ധിമുട്ടുകളെ പരിഹരിക്കും. അവന്‍റെ ദുരിതങ്ങളെ നിര്‍മൂലനം ചെയ്യും. ദൈവം സാക്ഷി! 
സത്യമായും അവനാണ് കരുണാമയനും, ദയാനിധിയും. സമസ്ത ലോകങ്ങള്‍ക്കും നാഥനായ ദൈവം വാഴ്ത്തപ്പെടട്ടെ!

-Bahá'u'lláh
-----------------------

